Breaking News

കോണ്‍ഗ്രസില്‍ രണ്ടാമന്‍ ആരാകും..?? മാസ്റ്റര്‍ ഗെയിമുമായി കമല്‍നാഥ്..!! സിന്ധ്യ ഗ്രൂപ്പിന് പുതിയ ഓഫര്‍..!!

കമല്‍നാഥ് മധ്യപ്രദേശ് സര്‍ക്കാരിനെ നിലനിര്‍ത്താന്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. അതേസമയം കോണ്‍ഗ്രസിലെ രണ്ടാമനെ കണ്ടെത്താനുള്ള ശ്രമവും കമല്‍നാഥ് ആരംഭിച്ചിരിക്കുകയാണ്.
ഒരേസമയം പാര്‍ട്ടിയെയും വിമത എംഎല്‍എമാരെയും ഒപ്പം നിര്‍ത്താനുള്ള മാസ്റ്റര്‍ ഗെയിമാണ് സിന്ധ്യ പ്രയോഗിക്കുന്നത്. സിന്ധ്യയെ പോലെ അധികാര കൊതിയുള്ള നേതാക്കള്‍ അദ്ദേഹത്തിന്റെ വിഭാഗത്തിലുണ്ട്. അവരെയാണ് കമല്‍നാഥ് നോട്ടമിടുന്നത്.
പുതിയ വന്‍ ഓഫറുകളാണ് കമല്‍നാഥ് ഇവര്‍ക്ക് മുന്നിലേക്ക് വെച്ച് നീട്ടുന്നത്. ഒരേസമയം കമല്‍നാഥിന്റെയും ദിഗ് വിജയ് സിംഗിന്റെയും പിന്തുണയും ഇവര്‍ക്ക് ലഭിക്കും.
അതേസമയം തനിക്ക് ശേഷം മൂന്ന് യുവ നേതാക്കളെ മധ്യപ്രദേശില്‍ ശക്തരായി വാഴിക്കുമെന്ന ഓഫര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്ന് കോണ്‍ഗ്രസ് ക്യാമ്പ് വെളിപ്പെടുത്തി. ദിഗ് വിജയ് സിംഗും കമല്‍നാഥും നേരിട്ട് ഇറങ്ങിയാണ് ഈ കളികള്‍ നയിക്കുന്നത്.

കോണ്‍ഗ്രസിലെ രണ്ടാമന്‍ ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു. കമല്‍നാഥ് കഴിഞ്ഞാല്‍ സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും സിന്ധ്യയായിരുന്നു തീരുമാനിച്ചത്. പക്ഷേ ആ വിടവിലേക്ക് സിന്ധ്യ ഗ്രൂപ്പിലുള്ള നേതാക്കളെ കൊണ്ടുവരാനുള്ള തന്ത്രമാണ് കമല്‍നാഥ് പയറ്റുന്നത്.
സുരേഷ് പച്ചൗരിയായിരിക്കും ഈ സ്ഥാനത്തെത്തുക. സിന്ധ്യ ഗ്രൂപ്പിലെ പ്രബല നേതാവായ പച്ചൗരിക്ക് ഉപമുഖ്യമന്ത്രി പദത്തിന് വലിയ മോഹമുണ്ട്. അത് നല്‍കിയാല്‍ വിമത എംഎല്‍എമാരില്‍ 18 പേരോളം കോണ്‍ഗ്രസില്‍ തിരിച്ചെത്തും. രാജ്യസഭാ സീറ്റ് പച്ചൗരിക്ക് നല്‍കിയിരുന്നില്ല. പകരമായിട്ടാണ് ഈ സ്ഥാനം നല്‍കുക.

22 എംഎല്‍എമാരില്‍ ഒരാള്‍ക്ക് പോലും ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷേ കമല്‍നാഥ് ഇവര്‍ക്കെല്ലാവര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
സിന്ധ്യയോടൊപ്പം ഇവര്‍ പോകാതിരിക്കാനുള്ള പ്രധാന കാരണം ഇതാണ്. നേരത്തെ ഇന്ന് തന്നെ എംഎല്‍എമാര്‍ ഭോപ്പാലിലെത്തുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ബിജെപി ഇവരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന കാരണത്താല്‍ അത് മാറ്റിയിരിക്കുകയാണ്. പകരം ഭോപ്പാല്‍ വിമാനത്താവളത്തില്‍ നിരോധനാജ്ഞയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

സിന്ധ്യക്ക് പകരം ചിന്ദ്വാരയില്‍ മകന്‍ നകുല്‍നാഥിനെ ഉയര്‍ത്തി കൊണ്ടുവരാനാണ് കമല്‍നാഥിന്റെ ശ്രമം. മന്ത്രിസഭയില്‍ നകുലിന് നിര്‍ണായക റോളുണ്ടാവും. സിന്ധ്യ വഹിച്ചിരുന്ന പദവികള്‍ ദേശീയ തലത്തിലും കമല്‍നാഥ് മകന് വാങ്ങി കൊടുക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മുതല്‍ സിന്ധ്യയുടെ പ്രതിച്ഛായ മധ്യപ്രദേശില്‍ ഇടിഞ്ഞ് തുടങ്ങിയിരുന്നു. സിന്ധ്യ ഗുണയില്‍ തോറ്റത് തന്റെ അടുത്തയാളായിരുന്ന കൃഷ്ണ പാല്‍ സിംഗിനോടാണ്.
ഇയാളെ ജാതി പറഞ്ഞ് സിന്ധ്യയുടെ ഭാര്യ അപമാനിച്ചതും തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. എന്നാല്‍ മോദി തരംഗത്തിലും ചിന്ദ്വാരയില്‍ കമല്‍നാഥ് സ്വന്തം മകനെ വിജയിപ്പിച്ചിരുന്നു.

ഗുണ, ശിവപുരി, ഭോപ്പാല്‍, ഗ്വാളിയോര്‍ എന്നിവ സിന്ധ്യയുടെ കോട്ടയാണ്. കൃഷ്ണ പാല്‍ സിംഗ് ചെയ്ത പോലെ ഈ മേഖലയില്‍ സിന്ധ്യയുടെ അനുയായികള്‍ക്ക് തന്നെ പുതിയ റോള്‍ കൊടുക്കും.
അതായത് കമല്‍നാഥിന് ഇവിടെ മേല്‍നോട്ടമുണ്ടാകില്ല. സിന്ധ്യയെ മഹാരാജാവായി കണ്ട പോലെ ജനങ്ങളില്‍ ഇവര്‍ തന്നെ സ്വാധീനമുണ്ടാക്കട്ടെ എന്നാണ് മറ്റൊരു ഓഫര്‍. ഇത് വിമതര്‍ക്ക് സ്വീകാര്യമാണ്.
ദിഗ് വിജയ് സിംഗിന്റെയും കമല്‍നാഥിന്റെയും സ്വാധീനം ഇവിടെ ഉണ്ടാവില്ല. ഇവര്‍ തന്നെ സിന്ധ്യയുടെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്ന വിലയിരുത്തലിലാണ് കമല്‍നാഥ്.

ഗാന്ധി കുടുംബത്തിന്റെ പേര് മുമ്പ് സമര്‍ത്ഥമായി ബിജെപി ഉപയോഗിച്ചിരുന്നു. വരുണ്‍ ഗാന്ധിയും മേനകാ ഗാന്ധിയും ഇന്ദിരാ ഗാന്ധിയുടെ വംശപരമ്പരയില്‍ നിന്നാണ് വന്നതെന്ന രീതിയിലായിരുന്നു ബിജെപി രാഷ്ട്രീയം കളിച്ചത്.
പക്ഷേ അധികം വൈകാതെ ബിജെപി ആ കളി അവസാനിപ്പിച്ചു. ഇപ്പോല്‍ മേനകാ ഗാന്ധിക്ക് മന്ത്രിസ്ഥാനമില്ല. മകന്‍ കോമഡി കഥാപാത്രം പോലെയാണ്. യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് ചിലര്‍ പറഞ്ഞിരുന്നു.
ഒടുവില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചു. ജ്യോതിരാദിത്യ സിന്ധ്യയെ ഇപ്പോള്‍ ബിജെപി കൊണ്ടുനടക്കും. പക്ഷേ ഗുണയില്‍ ബിജെപി സ്വാധീനം നേടി കഴിഞ്ഞാല്‍ അതോടെ സിന്ധ്യയുടെ ഭാവിയും അസ്തമിക്കും.

സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കൈകോര്‍ത്തിരിക്കുകയാണ് ദിഗ് വിജയ് സിംഗും കമല്‍നാഥും. ഇതിന് പ്രധാന കാരണം ഇവരുടെ മക്കളെ സിന്ധ്യക്ക് പകരം മന്ത്രിസഭയിലെ കരുത്തരാക്കി മാറ്റുകയാണ്.
ജയവര്‍ധന്‍ സിംഗ് നേരത്തെ തന്നെ മന്ത്രിസഭയുടെ ഭാഗമാണ്. വിമത എംഎല്‍എമാര്‍ക്കുള്ള ഓഫര്‍ സജ്ജന്‍ സിംഗ് വര്‍മയും ഗോവിന്ദ് സിംഗും കൃത്യമായി വിവരിച്ച് നല്‍കുന്നുണ്ട്.
ഗോവിന്ദ് സിംഗ് ദിഗ് വിജയ് സിംഗ് ക്യാമ്പിലും സജ്ജന്‍ സിംഗ് വര്‍മ കമല്‍നാഥ് വിഭാഗത്തിലുമുള്ള നേതാക്കളാണ്. ദിഗ് വിജയ് സിംഗിന് രാജ്യസഭാ സീറ്റ് നല്‍കിയത് തന്നെ 50ലധികം എംഎല്‍എമാരുടെ പിന്തുണ അദ്ദേഹത്തിനുള്ളത് കൊണ്ടാണ്.

രാഹുലുമായി ഏറ്റവും അടുത്ത നേതാവായിരുന്നു സിന്ധ്യ. ഇനി ദേശീയ തലത്തില്‍ രണ്ടാമന്‍ ആരാണെന്ന ചര്‍ച്ചകള്‍ക്കും കമല്‍നാഥ് തുടക്കമിട്ടിട്ടുണ്ട്. രാഹുലുമായി അടുപ്പം സ്ഥാപിക്കാന്‍ നകുല്‍നാഥിനും ജയവര്‍ധന്‍ സിംഗിനും താല്‍പര്യമുണ്ട്.
സോണിയ ഇവരെ ഒപ്പം ചേര്‍ക്കുമെന്നാണ് സൂചന. അമരീന്ദര്‍ സിംഗ്, സച്ചിന്‍ പൈലറ്റ്, ജിതിന്‍ പ്രസാദ, മിലിന്ദ് ദേവ്‌റ എന്നിവരെയും രാഹുല്‍ ഒപ്പം ചേര്‍ക്കും. ഇതില്‍ സച്ചിന്‍ പൈലറ്റിനാണ് കൂടുതല്‍ സാധ്യത. പക്ഷേ മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കള്‍ക്ക് പ്രശ്‌നം പരിഹരിച്ചാല്‍ കൂടുതല്‍ പ്രാമുഖ്യമുണ്ടാകും.

കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് ഏകദേശം ഉറപ്പാണ്. പക്ഷേ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍നാഥ് മത്സരിക്കാനുള്ള സാധ്യത കുറവാണ്. പകരം ആരാവും എന്ന തര്‍ക്കം സ്വഭാവികമായും വരും. അതേസമയം യുവനേതാക്കള്‍ ഇനിയും പാര്‍ട്ടി വിടുമെന്ന മുന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മയുടെ വാദം കോണ്‍ഗ്രസ് ഗൗരവത്തോടെ കാണുന്നുണ്ട്.
നേതാക്കളെ ഗൗരവത്തോടെ പരിഗണിക്കാനാണ് കോണ്‍ഗ്രസിന്റെ ഇനിയുള്ള തീരുമാനം. സിന്ധ്യ വിഭാഗത്തില്‍പ്പെട്ട നേതാക്കളില്‍ ഒരാളെ പോലും ബിജെപിയിലേക്ക് പോകാന്‍ അനുവദിക്കരുതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.

No comments