Breaking News

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് 15 കോടി വാഗ്ദാനം..!! ബിജെപിക്ക് മുട്ടന്‍ മറുപണി കൊടുത്ത് ഗെഹ്ലോട്ട്..!!

കര്‍ണാടകയ്ക്കും മധ്യപ്രദേശിനും ശേഷം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം തകൃതി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറാന്‍ തയ്യാറായാല്‍ 15 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം.
24 എംഎല്‍എമാര്‍ക്കാണ് ഇത്തരത്തില്‍ വാഗ്ദാനം നല്‍കിയിരിക്കുന്നതത്രെ. ബിജെപി നിയോഗിച്ചവരാണ് പണച്ചാക്കുമായി ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസ് ഭരണം തുടരുന്ന സംസ്ഥാനങ്ങളിലെല്ലാം സമനമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്. 

15 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതോടെയാണ് കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണത്.
വിമതര്‍ രാജിപ്രഖ്യാപിച്ച് മുംബൈയിലേക്ക് പോകുകയും വിശ്വാസ വോട്ട് കഴിഞ്ഞതിന് ശേഷം തിരിച്ചെത്തുകയുമായിരുന്നു. ഇവിടെ കോണ്‍ഗ്രസ് തന്ത്രം വിലപ്പോയില്ല.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധിയുടെ അനുകൂലികളായ 22 എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ കമല്‍നാഥ് സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ടി വന്നു.
വിമത നീക്കം മുന്‍കൂട്ടി അറിയുന്നതില്‍ മധ്യപ്രദേശിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. സിന്ധ്യ മറുകണ്ടം ചാടുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ല.

രാജസ്ഥാനില്‍ കാര്യങ്ങള്‍ മറിച്ചാണ്. ബിജെപിയുടെ ഓരോ നീക്കവും കോണ്‍ഗ്രസ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സമാനമായ നീക്കം നടന്നിരുന്നു. പണം വാഗ്ദാനം ചെയ്ത് രാജിവയ്പ്പിക്കുകയാണ് തന്ത്രം. എന്നാല്‍ അന്ന് കോണ്‍ഗ്രസ് പൊളിച്ചു.

ഇപ്പോള്‍ വീണ്ടും രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. 24 എംഎല്‍എമാരയാണ് രാജിക്ക് സമ്മര്‍ദ്ദം ചെലുത്തി സമീപിച്ചിരിക്കുന്നത്.
രാജിവച്ചാല്‍ 15 കോടി രൂപ നല്‍കാമെന്നാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു

ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് ബോധ്യപ്പെട്ട അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ അട്ടമറി ശ്രമം പരസ്യമാക്കി. മാത്രമല്ല നിയമപരമായി പരാതിയും സമര്‍പ്പിച്ചു.
ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിരിക്കുകയാണ് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും അഴിമതി വിരുദ്ധ ബ്യൂറോയും.

രാജസ്ഥാന്‍ പോലീസിലെ രണ്ടു വിഭാഗമാണ് അട്ടിമറി ശ്രമത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ മഹേഷ് ജോഷിയാണ് പരാതി നല്‍കിയത്.
ഇതോടെ ബിജെപി നിയോഗിച്ചുവെന്ന് പറയുന്ന ഇടനിലക്കാര്‍ കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്വേഷണം തുടങ്ങിയതോടെ ബിജെപിക്ക് ഭയം തുടങ്ങിയെന്ന് മഹേഷ് ജോഷി പറയുന്നു.
മഹാരാഷ്ട്രയിലും കര്‍ണടാകയിലും ഗുജറാത്തിലും മധ്യപ്രദേശിലും നടത്തിയ പോലെയുള്ള നീക്കങ്ങളാണ് ബിജെപി രാജസ്ഥാനിലും നടത്തുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍ എല്ലാം പൊളിച്ചുവെന്നും ജോഷി പറഞ്ഞു.

ഗുജറാത്തില്‍ കഴിഞ്ഞ മാസം രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായിട്ടാണ് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചത്.
മാര്‍ച്ചില്‍ മൂന്ന് എംഎല്‍എമാരും രാജിവച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിന് സഭയില്‍ അംഗങ്ങള്‍ കുറയുകയും ഒരു രാജ്യസഭാ സീറ്റ് നഷ്ടമാകുകയും ചെയ്തിരുന്നു.

രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാജസ്ഥാനില്‍ അട്ടിമറി ശ്രമം നടന്നിരുന്നു. എന്നാല്‍ അന്നും കോണ്‍ഗ്രസ് ഇക്കാര്യം പരസ്യമാക്കുകയായിരുന്നു.
ഇപ്പോള്‍ നിയമപരമായി പരാതി കൂടി നല്‍കിയതോടെ ഇടനിലക്കാര്‍ കുടുങ്ങാനാണ് സാധ്യത. ബിജെപി ഇടനിലക്കാര്‍ മുഖേനയാണ് അട്ടിമറി ശ്രമം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

കഴിഞ്ഞാഴ്ച രാജസ്ഥാന്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡെപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരിയും സംയുക്തമായി ഒരു പ്രസ്താവന ഇറക്കിയിരുന്നു.
24 എംഎല്‍എമാര്‍ക്കാണ് പണം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്ന് അവര്‍ പറയുന്നു. മാത്രമല്ല, ഇത്തരം കുത്സിത നീക്കം വിജയിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

200 അംഗ നിയമസഭയാണ് രാജസ്ഥാനിലേത്. 107 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. കൂടാതെ 12 സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. ആര്‍എല്‍ഡി, സിപിഎം, ബിടിപി എന്നിവരും അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു.
മഹോഷ് ജോഷി നല്‍കിയ അട്ടിമറി ശ്രമം എന്ന പരാതിയില്‍ ബിജെപിയുടെ പേര് എടുത്തുപറയുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

No comments