Breaking News

സച്ചിന്‍ പൈലറ്റ് തിരിച്ചെത്തും..!! ഈ 3 ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍, രാഹുലിന് സമ്മതം...!! ഗെലോട്ടിനോ...

 രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്ര ശ്രമത്തില്‍ കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധിയുടെ ഇടപെടല്‍ നിര്‍ണായകമായി മാറുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പ്രിയങ്കയുമായി വളരെ അടുത്ത ബന്ധമാണ് പൈലറ്റിനുള്ളത്. മൂന്ന് ആവശ്യങ്ങളാണ് പാര്‍ട്ടിയിലേക്ക് മടങ്ങി വരുന്നതിനായി പൈലറ്റ് മുന്നോട്ട് വെച്ചത്. ഇത് അംഗീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ പൈലറ്റ് പോയാല്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം വളരെ മോശമാക്കും.

ദില്ലിയില്‍ ക്യാമ്പ് ചെയ്യുകയാണ് ഇപ്പോഴും സച്ചിന്‍ പൈലറ്റ്. തിരിച്ചെത്തണമെങ്കില്‍ അശോക് ഗെലോട്ട് തനിക്ക് മേല്‍ ആധിപത്യം നേടാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. മൂന്ന് ആവശ്യങ്ങളാണ് ഗാന്ധി കുടുംബത്തിനും ഗെലോട്ടിനും മുന്നില്‍ പൈലറ്റ് ഉന്നയിച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും ആധിപത്യം ഉറപ്പിക്കാന്‍ പൈലറ്റിനെ സഹായിക്കും. കോണ്‍ഗ്രസില്‍ എതിരാളികളില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാനും സാധിക്കും.

സച്ചിന്‍ പൈലറ്റിനൊപ്പമുള്ള നാല് എംഎല്‍എമാരെ മന്ത്രിമാരാക്കണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് രാജീവ് സതവിനെയാണ് അറിയിച്ചത്. ഈ സന്ദേശവും കൊണ്ട് സതവ് ഉടന്‍ തന്നെ ജയ്പൂരിലെത്തും. ഇക്കാര്യം അംഗീകരിച്ചാല്‍ മടങ്ങി വരാന്‍ പൈലറ്റ് തയ്യാറാണ്. ഇനിയും ആവശ്യങ്ങള്‍ പൈലറ്റ് അറിയിച്ചിട്ടുണ്ട്. ഈ നാല് പേര്‍ മന്ത്രിയായാല്‍ ക്യാബിനറ്റും പൈലറ്റിന്റെ നിയന്ത്രണത്തില്‍ വരും. അക്ഷരാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ റോളിലേക്ക് അദ്ദേഹം മാറുകയും ചെയ്യും.

പൈലറ്റിന്റെ അടുത്ത ആവശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്. തന്റെ ക്യാമ്പിന് ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും പൈലറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാമത്തെ ആവശ്യം സംസ്ഥാന അധ്യക്ഷനായി പൈലറ്റ് തന്നെ തുടരണമെന്നാണ്. അവസാനത്തെ രണ്ട് ആവശ്യങ്ങള്‍ ഗെലോട്ടിന് അംഗീകരിക്കാനാവാത്തതാണ്. അധ്യക്ഷ സ്ഥാനം പൈലറ്റില്‍ നിന്ന് എടുത്ത്ത് മാറ്റണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. ഇതിനെ പൊളിക്കാന്‍ കൂടിയാണ് ഇത്തരമൊരു നീക്കം നടത്തിയത്.

സച്ചിന്‍ പൈലറ്റിനൊപ്പം 12 എംഎല്‍എമാര്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് വിടുകയാണെങ്കില്‍ 30 എംഎല്‍എമാര്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടി വിടും. കോണ്‍ഗ്രസ് നേതാവായ രഘുവീര്‍ മീണയെ സംസ്ഥാന അധ്യക്ഷനാക്കാനാണ് ഗെലോട്ട് ഒരുങ്ങുന്നത്. വിമത എംഎല്‍എമാര്‍ കൂടി ഗെലോട്ടിന്റെ യോഗത്തില്‍ പങ്കെടുത്തത് കൊണ്ട് തല്‍ക്കാലം മീണയെ അധ്യക്ഷനാക്കേണ്ടെന്ന തീരുമാനത്തിലാണ് ഗെലോട്ട്. ഇവര്‍ യോഗത്തിന് വന്നിട്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനായിരുന്ന പ്ലാന്‍.

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒഴിച്ച് ബാക്കി എന്ത് മാറ്റം വേണമെങ്കിലും വരുത്താമെന്നാണ് രാഹുലിന്റെ നിലപാട്. ഇതോടെ പൈലറ്റ് ഉന്നയിച്ച മൂന്ന ആവശ്യങ്ങള്‍ രാഹുല്‍ അംഗീകരിച്ചെന്ന സൂചനകളാണ് ലഭിക്കുന്നത്. പ്രിയങ്ക ഗാന്ധിക്കും ഇതിനോട് എതിര്‍പ്പില്ല. പ്രിയങ്ക പൈലറ്റിനെ നേരിട്ട് വിളിച്ച് കാര്യങ്ങളൊക്കെ കേട്ടു. നേരിട്ട് കാണാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൈലറ്റ് ഉറപ്പിച്ചിട്ടില്ല. താന്‍ പാര്‍ട്ടിയില്‍ ഒരുപാട് അപമാനിക്കപ്പെട്ടെന്നും, കഷ്ടപ്പെട്ടിട്ടും തനിക്ക് യാതൊന്നും ലഭിച്ചില്ലെന്നും പൈലറ്റ് പരസ്യമായി പറഞ്ഞിരിക്കുകയാണ്.

സച്ചിന്‍ പൈലറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജസ്ഥാനില്‍ തരംഗമായ നേതാവാണ്. തോല്‍വിയില്‍ നിന്നാണ് ഉയര്‍ന്ന് വന്നത്. അതിലുപരി ഗുജ്ജാറുകളുടെ വലിയൊരു പിന്തുണ സച്ചിന്‍ പൈലറ്റിനുണ്ട്. ഇതിന് പുറമേ മീണ വിഭാഗവും ദളിത്, മുസ്ലീം, ബ്രാഹ്മണ വിഭാഗങ്ങളും പൈലറ്റിനൊപ്പം നില്‍ക്കും. ഇത്തരമൊരു സാഹചര്യത്തില്‍ 30 എംഎല്‍എമാരെ പുറത്താക്കിയാലും, ഗെലോട്ടിന് പിടിച്ച് നില്‍ക്കാനാവില്ല. ഉപതിരഞ്ഞെടുപ്പില്‍ ഇത്രയും സീറ്റുകളില്‍ സച്ചിന്‍ പൈലറ്റിനോട് ഏറ്റുമുട്ടുന്നത് ആത്മഹത്യാപരമാണ്.

രാഹുല്‍ ഗാന്ധിയുടെ അലസ സമീപനമാണ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ കൈവിടാനുള്ള പ്രധാന കാരണം. പുതിയ നേതാക്കള്‍ മുന്‍നിരയിലേക്ക് വന്നത് കൊണ്ടാണ് മൂന്ന് സംസ്ഥാനങ്ങള്‍ പിടിക്കാന്‍ സാധിച്ചതെന്ന് രാഹുലിന് ഇതുവരെ മനസ്സിലായിട്ടില്ല. അശോക് ഗെലോട്ട് മകന്‍ വൈഭവ് ഗെലോട്ടിന് വേണ്ടിയാണ് ഒരുവശത്ത് നിന്ന് സച്ചിനെ പിടിച്ച് കെട്ടാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നേതൃശേഷിയില്ലാത്ത ദുര്‍ബലനായ നേതാവാണ് വൈഭവ്. ഇത് പലതവണ തെളിയിക്കപ്പെട്ടതാണ്. ടീം രാഹുലില്‍ വൈഭവിനെ ഉള്‍പ്പെടുത്തിയതും ഗെലോട്ടിന്റെ തന്ത്രമായിരുന്നു. മകന്റെ രാഷ്ട്രീയഭാവി അവസാനിക്കാതിരിക്കാനുള്ള നീക്കമായിരുന്നു ഇത്.

No comments