Breaking News

ബിജെപിക്കെതിരെ മഹാസഖ്യം വരുന്നു, ഒരുക്കുന്നത് ബിജെപി വിട്ട അകാലിദള്‍, മമതയും ശിവസേനയും എന്‍സിപിയുമെത്തും..!!

 


കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പടിയിറങ്ങിയ ശിരോമണി അകാലിദള്‍ ബിജെപിക്കെതിരെ വിശ്വരൂപം കാണിക്കുന്നു. ദേശീയ തലത്തില്‍ പ്രാദേശിക കക്ഷികളുടെ മഹാസഖ്യം ഒരുക്കാനാണ് അകാലിദള്‍ നീക്കം. പ്രമുഖ പാര്‍ട്ടികളെ ഒന്നൊന്നായി കണ്ട് അവര്‍ പിന്തുണ തേടുകയാണ്. നരേന്ദ്ര മോദിക്കെതിരെയുള്ള പടയൊരുക്കമായിട്ട് തന്നെയാണ് ഇതിനെ അകാലിദള്‍ കാണുന്നത്. അതേസമയം കോണ്‍ഗ്രസ് സഖ്യത്തിലേക്ക് വരുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.



കാര്‍ഷിക ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനോട് ഇടഞ്ഞ് ശിരോമണി അകാലിദള്‍ നേരത്തെ എന്‍ഡിഎ വിട്ടിരുന്നു. ഇതിന് ശേഷം നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ഇവര്‍ ഇടഞ്ഞുവെന്നാണ് വിവരം. സഖ്യം വിടുന്നതിന് മുമ്പ് ഇവര്‍ പറഞ്ഞ കാര്യങ്ങളൊന്നും അമിത് ഷാ കേട്ടത് പോലുമില്ല. ഇതാണ് സുഖ്ബീര്‍ സിംഗ് ബാദലിനെ അടക്കം ചൊടിപ്പിച്ചത്. ബിജെപിക്കെതിരെ പ്രാദേശിക കക്ഷികളെ ചേര്‍ത്ത് ശക്തമായ മുന്നണിയാണ് അവര്‍ രൂപീകരിക്കുന്നത്. അത് യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുകയാണ്.


അകാലിദളിന്റെ കുറച്ച് നേതാക്കള്‍ സുഖ്ബീര്‍ സിംഗ് ബാദലിന്റെ നിര്‍ദേശപ്രകാരം ബംഗാളിലെത്തി. മുന്‍ എംപി പ്രേംസിംഗ് ചന്ദുമജ്രയും ഇവര്‍ക്കൊപ്പമുണ്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഇവര്‍ നേരിട്ട് കണ്ട് സഖ്യത്തെ കുറിച്ച് സംസാരിച്ചു. മമത സഖ്യത്തിലെത്തുമെന്നാണ് സൂചന. ബംഗാളില്‍ ബിജെപിയില്‍ നിന്ന് കടുത്ത വെല്ലുവിളി മമത നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ മമത സഖ്യത്തിലുണ്ടാവും. കര്‍ഷക സമരത്തെ മമത പിന്തുണയ്ക്കാന്‍ തീരുമാനിച്ചതും ഈ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ്.


അകാലിദള്‍ നേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും പിന്നാലെ തന്നെ കണ്ടു. ഇരുവരും സഖ്യത്തിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. അടുത്ത ദിവസം തന്നെ അകാലിദളിന്റെ പ്രമുഖ നേതാക്കള്‍ അഖിലേഷ് യാദവിനെയും കാണും. ബിജു ജനതാദളിനെയും ഇവര്‍ സഖ്യത്തില്‍ ചേര്‍ക്കും. ഇങ്ങനെ ബിജെപിയുമായി ചേര്‍ന്ന് നില്‍ക്കാത്ത കക്ഷികളെ ഒന്നിപ്പിക്കാനാണ് ശ്രമം. അതേസമയം കോണ്‍ഗ്രസിന്റെ ഭാഗമായിട്ടുള്ളവരെയും ഇവര്‍ ഒപ്പം ചേര്‍ക്കും.


ദക്ഷിണേന്ത്യയില്‍ പ്രമുഖ കക്ഷികള്‍ കോണ്‍ഗ്രസിനൊപ്പമുണ്ട്. ഡിഎംകെ കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ കൈവിടില്ല. തെലങ്കാനയില്‍ ടിആര്‍എസ്സിനെ ഇവര്‍ ഒപ്പം കൂട്ടിയേക്കും. ഒവൈസിയും സഖ്യത്തില്‍ വരുമോ എന്ന് ഉറപ്പില്ല. ജെഡിഎസ്സിനെ കര്‍ണാടകത്തില്‍ നിന്നും ഇവര്‍ കൂട്ടിയേക്കും. അതേസമയം കോണ്‍ഗ്രസിന്റെ കാര്യം മാത്രമാണ് ഇപ്പോഴും ഉറപ്പില്ലാത്തത്. കോണ്‍ഗ്രസില്‍ കേന്ദ്രീകൃതമായ സഖ്യത്തെ പൊളിക്കാനുള്ള നീക്കമായി ഇതിനെ കാണുന്നവരുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ വിശാല സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാത്തതും, വിട്ടുവീഴ്ച്ച ചെയ്യാത്തതും മറ്റ് കക്ഷികളില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റുകയാണ്.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് നില്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. അതിലൂടെ മാത്രമേ മോദിയുടെ ഏകാധിപത്യ നയങ്ങളെ തകര്‍ക്കാനാവൂ എന്ന് ഇവര്‍ പറയുന്നു. അകാലിദള്‍ നേതാവായ പ്രകാശ് സിംഗ് ബാദല്‍ എന്‍ഡിഎയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. രാജ്യത്ത് മുഖ്യപ്രതിപക്ഷമായി ഒരാളും ഇല്ലെന്ന് ഈ സഖ്യം ശരിവെക്കുന്നു. കര്‍ഷകരുടെ ഭാരത് ബന്ദിന് ഇത്രയും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പിന്തുണ നല്‍കിയത് പുതിയൊരു നീക്കമാണ്. ബിജെപിക്കെതിരെ ഇത്രയും ശക്തമായ പ്രതിപക്ഷ നീക്കവും ഇത് ആദ്യമായിട്ടാണ് വരുന്നത്.


കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് ഉദ്ധവ് താക്കറെയും രംഗത്തെത്തി. ശിരോമണി അകാലിദളിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഹാവികാസ് അഗാഡി സര്‍ക്കാര്‍ കേന്ദ്രത്തിനതെിരെ അണിനിരക്കും. കോണ്‍ഗ്രസും എന്‍സിപും കര്‍ഷകര്‍ക്കൊപ്പം തന്നെയുണ്ട്. അതേസമയം എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസിനൊപ്പം തന്നെ ദേശീയ തലത്തില്‍ തുടരും. കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ ഇവര്‍ക്ക് സഖ്യം സാധ്യമാക്കാനാവില്ല. എല്ലായിടത്തും വേരോട്ടമുള്ള പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്.


പ്രാദേശിക സഖ്യം വികസിപ്പിക്കണമെങ്കില്‍ സോണിയ ഇടപെടേണ്ടി വരും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് വിശ്വാസമില്ല. മമതാ ബാനര്‍ജി രാഹുലുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. കെസിആറിനും നവീന്‍ പട്‌നായിക്കിനും രാഹുലിനെ വിശ്വാസമില്ല. ശരത് പവാറും രാഹുലിന് സഖ്യമുണ്ടാക്കാന്‍ അറിയില്ലെന്ന് തുറന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് സോണിയാ ഗാന്ധി സഖ്യമുണ്ടാക്കാനായി ഇവരുമായി സംസാരിക്കേണ്ടി വരും. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാല്‍ ഇവര്‍ക്ക് സഖ്യമുണ്ടാക്കുക വലിയ ബുദ്ധിമുട്ടാവും. വിട്ടുവീഴ്ച്ചയ്ക്ക് ഒട്ടും തയ്യാറല്ലാത്ത നേതാവാണ് അദ്ദേഹം.

No comments