തിരഞ്ഞെടുപ്പിന് പിന്നാലെ എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക്..? ഒടുവിൽ നിലപാട് വ്യക്തമാക്കി ഗണേഷ് കുമാർ..!!
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കേരള കോൺഗ്രസ് (ബി) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസമായി ശക്തമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ പാർട്ടി നേതാവും എംഎൽഎയുമായി ഗണേഷ് കുമാറിന്റെ വീട്ടിലുണ്ടായ റെയ്ഡും എംഎൽഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കെതിരെ പോലീസ് അന്വേഷണവും നീങ്ങിയതോടെയായിരുന്നു ഇത്തരം ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ശക്തി പകര്‍ന്നത്.ഇപ്പോഴിതാ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗണേഷ് കുമാർ.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ലോക്സഭ തിരഞ്ഞെടുപ്പിന് കാലത്ത് തന്നെ കേരള കോൺഗ്രസ് (ബി) എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകാൻ നീക്കം നടത്തിയതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുഡിഎഫ് നേതാക്കളുമായി പാർട്ടി നേതാക്കൾ രഹസ്യമായി ചർച്ച നടത്തിയെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ.
യുഡിഎഫ് വിട്ട് വന്ന തങ്ങൾക്ക് അർഹമായ പരിഗണന എൽഡിഎഫിൽ ലഭിച്ചില്ലെന്നായിരുന്നു പാർട്ടി നേതാക്കളുടെ പരിഭവം. പത്തനാപുരത്ത് കൂറ്റൻ വിജയം നേടിയിട്ടും ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നൽകിയില്ലെന്നുള്ള ആക്ഷേപവുമെല്ലാം മാറി ചിന്തിക്കാൻ കേരള കോൺഗ്രസിനെ പ്രേരിപ്പിച്ചുവെന്ന തരത്തിലായിരുന്നു വാർത്തകൾ.
എന്നാൽ അതിനെയെല്ലാം തള്ളി പാർട്ടി ചെയർമാൻ ബാലകൃഷ്ണപിള്ള തന്നെ രംഗത്തെത്തി. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണതുടർച്ചയുണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു യുഡിഎഫ് പ്രവേശന നീക്കങ്ങൾ കേരള കോൺഗ്രസ് ഉപേക്ഷിച്ചതെന്നായിരുന്നു വിലയിരുത്തലുകൾ.
എന്നാൽ സ്വർണക്കടത്ത് കേസ് ഉൾപ്പെടെയുള്ളവ സർക്കാരിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചതോടെ വീണ്ടും യുഡിഎഫ് ബന്ധത്തിന് കേരള കോൺഗ്രസ് നീക്കം സജീവമാക്കിയെന്ന തരത്തിലുള്ള അഭ്യൂഹം തദ്ദേശ തിരഞ്ഞെടുപ്പോടെ വീണ്ടും ശക്തമായി. തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആരോപണവും പാർട്ടി നേതൃത്വം ഉയർത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ചില്ല. മാത്രമല്ല, ലഭിച്ച സീറ്റുകളില്‍ വിമതരെ നിർത്തി തങ്ങളെ തകർക്കാനുള്ള ശ്രമമാണ്എൽഡിഎഫ് നടത്തുന്നതെന്നായിരുന്നു പാർട്ടി ജില്ലാ കമ്മിറ്റിയില്‍ ഉയർന്ന വിമർശനം.എരിതീയിൽ എണ്ണ ഒഴിച്ച് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരായ പോലീസ് ഇടപെടലും മാറി.
കേസിൽ ഗണേഷ് കുമാറിന്റെ മുന്‍ പിഎ പ്രദീപിനെ അറസ്റ്റ് ചെയ്തതും എംഎല്‍എ ഓഫീസ് റെയ്ഡ് ചെയ്തതുമായിരുന്നു നേതൃത്വത്തെ ചൊടിപ്പിച്ചത്.ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കേരള കോൺഗ്രസ് യുഡിഎഫിലെത്തുമെന്നായിരുന്നു ചർച്ചകൾ.എന്നാൽ ഇത്തരം അഭ്യൂഹങ്ങളെല്ലാം പാടെ തള്ളുകയാണ് ഗണേഷ് കുമാർ.
മുന്നണിയില്‍ യാതൊരുവിധത്തിലുള്ള അതൃപ്തിയുമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു.ഞങ്ങളുടെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള സാര്‍ ആണ്.കഴിഞ്ഞ ലോക്സഭ കാലത്തും തങ്ങൾ സഖ്യം വിടുമെന്ന തരത്തിൽ പ്രചരണം ശക്തമായിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോളും ഞങ്ങള്‍ മുന്നണി വിടുകയാണെന്ന് പറയുന്നു. ഇതിനെ പാര്‍ട്ടിയേയും മുന്നണിയേയും തകര്‍ക്കാനുള്ള ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് താൻ കരുതുന്നത്, ഗണേഷ് പറഞ്ഞു. നിലവിൽ മുന്നണി മാറുന്നത് സംബന്ധിച്ച് യാതൊരു ആലോചനയും ഉണ്ടായിട്ടില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാൻ സാധിക്കും. ഇടതുപക്ഷ ജനാധിപത്യമുന്നണി നല്‍കിയിട്ടുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും വികസനങ്ങളും ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന പോലീസ് നടപടിയെ കുറിച്ചുള്ള പ്രതികരണങ്ങൾ ഇങ്ങനെ- നിയമവ്യവസ്ഥയെ താൻ മാനിക്കുന്നു.ശരിയും തെറ്റും ദൈവവും കോടതിയും തീരുമാനിക്കട്ടെയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അതേമയം സോളാർ കേസിൽ ശരണ്യ മനോജ് ഉന്നയിച്ച കാര്യങ്ങളോട് പ്രതികരിക്കാൻ ഗണേഷ് തയ്യാറായില്ല.

No comments