Breaking News

മഹാരാഷ്ട്രയിൽ ശിവസേനയുടെ മോഹങ്ങള്‍ തകര്‍ത്തത് സോണിയക്ക് വന്ന ആ ഒറ്റ 'ഫോണ്‍ കോള്‍' ?

ബിജെപിയെ പുറത്ത് നിര്‍ത്തി കോണ്‍ഗ്രസിന്‍റേയും എന്‍സിപിയുടേയും പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ശിവസേന.
തിങ്കളാഴ്ച വൈകീട്ടോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനേയും ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം നടന്ന ചില അട്ടിമറി നീക്കങ്ങള്‍ ശിവസേനയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് വഴിമാറി.

ശിവസേനയുടെ മോഹങ്ങള്‍ തകര്‍ത്തത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ പിടിവാശിയായിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സോണിയാ ഗാന്ധിക്ക് വന്ന ഒരൊറ്റ ഫോണ്‍ കോളാണ് ശിവസേനയുടെ പ്രതീക്ഷകളെ തല്ലി കെടുത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്

ബിജെപി ബന്ധം ഉപേക്ഷിച്ചതോടെ കോണ്‍ഗ്രസിന്‍റേയും എന്‍സിപിയുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിലായിരുന്നു ശിവസേന. ഇരുപാര്‍ട്ടികളുടേയും പിന്തുണ ഉറപ്പാക്കാന്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ പരമാവധി ശ്രമങ്ങളും നടന്നിരുന്നു.
ചൊവ്വാഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ച സമയത്തിനുള്ളില്‍ പിന്തുണ അറിയിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്‍റേയും എന്‍സിപിയുടേയും കത്ത് ലഭിക്കുമെന്നും ഉദ്ദവ് കണക്ക് കൂട്ടി.

എന്നാല്‍ ശിവസേനയുടെ എല്ലാ പ്രതീക്ഷകളേയും തല്ലികെടുത്തുന്നതായിരുന്നു മഹാരാഷ്ട്രയില്‍ നടന്ന തുടര്‍ രാഷ്ട്രീയ നടപടികള്‍. ഇരു പാര്‍ട്ടികളുടേയും പിന്തുണ ശിവസേനയ്ക്ക് ലഭിച്ചില്ല. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം അവസാനിച്ചെന്ന് കാണിച്ച്‌ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ ചെയ്തു.

ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഇടപെടലാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിച്ചതെന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്ന മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം തുടക്കം മുതല്‍ തള്ളിയത് ദേശീയ നേതൃത്വമായിരുന്നു.

ഹിന്ദുത്വ ആശയം പുലര്‍ത്തുന്ന ശിവസേനയുമായി സഖ്യത്തില്‍ എത്തുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നായിരുന്നു സോണിയ ഗാന്ധിയുടെ നിലപാട്.
മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, കെസി വേണുഗോപാല്‍, മുകുള്‍ വാസ്നി, രാജീവ് സതാവ് എന്നിവര്‍ സോണിയയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പ്രൃഥ്വിരാജ് ചവാന്‍, സംസ്ഥാന അധ്യക്ഷന്‍ ബാലസാഹേബ് തോറത്ത് എന്നിവര്‍ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ ശിവസേനയെ പിന്തുണയ്ക്കണം എന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
നേതാക്കളുടെ സമ്മര്‍ദ്ദം ശക്തമായതോടെ ശിവേനയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങാനായിരുന്നുത്രേ സോണിയയുടെ തിരുമാനം.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പിന്തുണ തേടി ഉദ്ധവ് സോണിയയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരുമാനം ഉടന്‍ അറിയിക്കാമെന്നും സോണിയ അറിയിച്ചിരുന്നു. എന്നാല്‍ പതിനൊന്നാം മിനിറ്റില്‍ സോണിയയെ ശരദ് പവാര്‍ ഫോണില്‍ ബന്ധപ്പെട്ടതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു.

ഇത്ര എളുപ്പം സേനയ്ക്ക് വഴങ്ങുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നായിരുന്നു പവാര്‍ സോണിയയെ അറിയിച്ചത്.
ശിവസേനയുമായി നിരവധി വിഷയങ്ങളില്‍ വിലപേശല്‍ നടത്തേണ്ടതുണ്ട്. പിന്തുണ അറിയിച്ച്‌ കൊണ്ടുള്ള കത്ത് താന്‍ സേനയ്ക്ക് ഉടന്‍ നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പവാര്‍ സോണിയയെ അറിയിച്ചു.

ശിവസേനയെക്കാള്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് എന്‍സിപിക്ക് കുറവുള്ളത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനം സേനയ്ക്ക് മാത്രമായി നല്‍കണമോ അതോ പങ്കിടണോയെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും പവാര്‍ സോണിയയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സോണിയ നിലപാട് തിരുത്തുകയായിരുന്നു.

അതേസമയം കോണ്‍ഗ്രസിന്‍റെ നീക്കമാണ് എന്‍സിപിയുടെ തിരുമാനം വൈകിപ്പിച്ചതെന്നായിരുന്നു എന്‍സിപി നേതാവ് അജിത് പവാര്‍ പറഞ്ഞത്. തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 7.30 വരെ കോണ്‍ഗ്രസിന്‍റെ പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്തിനായി തങ്ങള്‍ കാത്തിരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് കത്ത് നല്‍കാതെ എങ്ങനെ ശിവസേനയെ പിന്തുണയ്ക്കാന്‍ എന്‍സിപിക്ക് കഴിയുമെന്നും അജിത് പവാര്‍ ചോദിച്ചിരുന്നു.

എന്നാല്‍ എന്‍സിപി ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കുന്നുവെന്ന് തോന്നിയതിനാലാണ് തങ്ങള്‍ പിന്‍മാറാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. അവസാനം കോണ്‍ഗ്രസ് സേനയെ പരാമര്‍ശിക്കാതെ ശരത് പവാറുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തിരുമാനം കൈക്കൊള്ളാനാകൂവെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

No comments